Monday, April 20, 2009

നെയ്നമ്മ

ഇതു നെയ്നമ്മയുടെ കഥ .മൂന്നു തലമുറകള്‍ക്ക് പിന്നിലുള്ള അമ്മ.ഈ പേരു കുറച്ചു വിചിത്രമായി തോന്നുന്നുണ്ടാവും അല്ലെ?നെയ്യ് കഴിക്കുന്ന അമ്മ അല്ലെങ്കില്‍ 'നെയ്ന' എന്ന് പേരുള്ള അമ്മ..ഒന്നും അല്ലാട്ടോ.നെയ്യുന്ന അമ്മ.നെയ്നമ്മക്ക് ജോലി നെയ്ത്തായിരുന്നു.നെയ്യുന്ന അമ്മ അങ്ങനെ നെയ്നമ്മ ആയി.
നെയ്നമ്മയെ കുറിച്ചു ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത് ദേഹം മുഴുവന്‍ ചുക്കിച്ചുളിഞ്ഞ് കണ്ണൊക്കെ കുഴിഞ്ഞ് പല്ലൊക്കെ കൊഴിഞ്ഞ് അമ്മാമ്മേടെ വീട്ടിന്ടേ പടിയില്‍ കുത്തിയിരുന്ന് അരിയിലെ നെല്ല് പറക്കുന്ന അല്ലെങ്കില്‍ പച്ചക്കറി മുറിക്കുന്ന ഒരു ചിത്രമാണ്.അപ്പോഴും നെയ്നമ്മക്ക് നല്ല വയസ്സായിട്ടുണ്ടായിരുന്നു..ഞാനും അനിയനും പോയാല്‍ നെയ്നമ്മക്ക് നല്ല സന്തോഷമാണ്.പല്ലില്ലാത്ത ആ വായ കൊണ്ടു നൂറു കഥകള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തരും.നാടു മൊത്തം വസൂരി പിടി പെട്ട കഥ, അമ്പലത്തിലെ തെയ്യത്തിന്ടെ കഥ, ചെറുപ്രായത്തില്‍ കൂട്ടുകാരുമായി എത്രയോ മൈലുകള്‍ നടന്നു സിനിമ കാണാന്‍ പോയ കഥ അങ്ങനെ അങ്ങനെ....ചില കഥകള്‍ വീണ്ടും വീണ്ടും പറയുമായിരുന്നു.എന്നാലും ഓരോ തവണയും അത് ഞങ്ങള്‍ക്ക്‌ പുതിയ കഥ പോലെ ആയിരുന്നു..
പക്ഷ നിങ്ങള്‍ വിചാരിക്കുന്ന പോലെ പഴയ കഥകള്‍ മാത്രമല്ലാട്ടോ..പുതിയ കാര്യങ്ങളെക്കുറിച്ചും നല്ല അറിവാ.വാര്‍ത്തകള്‍ കേള്‍ക്കുന്നതും പത്രം വായിക്കുന്നതും ഒരിക്കലും മുടക്കാറില്ല.നെയ്നമ്മ പത്രം വായിക്കുന്നത് ഒരു പ്രത്യേക താളത്തിലായിരുന്നു. ഇപ്പോഴും അതെന്ടെ ചെവിയില്‍് മുഴങ്ങുന്നുണ്ട്.
ഇപ്പൊ നെയ്നമ്മക്ക് നല്ല വയസ്സായി..കണ്ണിനു കാഴ്ച്ച തീരെ ഇല്ല..അത് കൊണ്ടു പത്രം വായന മുടങ്ങി..എന്നാലും കേള്‍വി ശക്തിക്കും ഓര്‍മ ശക്തിക്കും ഒരു കുറവും ഇല്ല..ഈയിടെ എന്ടെ അനിയന്‍ നെയ്നമ്മയെ കാണാന്‍ പോയപ്പോ ഭാരതതിന്ടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും സ്റ്റോക്ക് exchangine കുറിച്ചുമാണ് സംസാരിച്ചത്‌..
ഒരു നാള്‍ നെയ്നമ്മയോട് കല്യാണത്തെ ക്കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും ചോദിച്ചപ്പോള്‍ കുഴിഞ്ഞ ആ കണ്ണുകള്‍ നിറഞ്ഞതു ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.കുട്ടികളുണ്ടാവാത്തതിനാല്‍് രണ്ടു മൂന്നു പേര്‍ കല്യാണം കഴിഞ്ഞ് കുറച്ചു കാലത്തിനു ശേഷം ഉപേക്ഷിക്കുകയാണുണ്ടായത്.ഒരു കുടുംബമില്ലാത്തതിന്ടെയും കുട്ടികളില്ലാത്തതിന്ടെയും വിഷമം ഇപ്പോഴും നെയ്നമ്മയില്‍ ബാക്കിയുണ്ട്..
അറിവിന്ടെയും കഥകളുടെയും സ്നേഹത്തിന്ടെയും നിറകുടമായ നെയ്നമ്മയുടെ കഥകള്‍ കേള്‍ക്കാന്‍ ഞാന്‍ ഇപ്പോഴും ചെവി കൂര്‍പ്പിച്ചിരിക്കുന്നു..

No comments: